Monday, August 22, 2011

ഒരു അഭ്യർത്ഥന


സുഹൃത്തുക്കളെ,

പത്മനാഭക്ഷേത്രത്തിലെ ‘ബി’ നിലവറ തുറക്കുന്നതിനെതിരെ
‘ദേവപ്രശ്നം‘ എന്ന അപഹാസ്യമായ രീതി ഉപയോഗിച്ച് തിരുവിതാംകൂർ രാജവംശവും, ആധുനിക പത്മനാഭദാസന്മാരും നടത്തിത്തുടങ്ങിയിരിക്കുന്ന നീക്കങ്ങളെ ചെറുക്കാനും പരാജയപ്പെടുത്താനും സാക്ഷര കേരളം മുന്നോട്ട് വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇതുവരെ കണ്ടെടുത്ത സ്വത്തുക്കൾ ക്ഷേത്രത്തിന്റെയും രാജകുടുംബത്തിന്റെയും രക്ഷാധികാരത്തിൽ ഇനിയും ഉറപ്പിച്ചുനിർത്താനും, സംസ്ഥാനത്തിന്റെയും അതിലെ ജനങ്ങളുടെയും പൊതുവായ വികസനത്തിനും ക്ഷേമപ്രവർത്തനങ്ങൾക്കും വേണ്ടി ഉപയോഗപ്പെടുത്തുന്നതിൽനിന്ന് അതിനെ തടയുകയുമാണ് ഈ പുതിയ ദേവപ്രശ്നത്തിന്റെ ലക്ഷ്യമെന്നത് പകൽ പോലെ വ്യക്തമാണ്.

ഈ സ്വത്തുക്കൾ എങ്ങിനെ രാജവംശത്തിന്റെയും പിന്നീട് ക്ഷേത്രത്തിന്റെയും കൈകളിലെത്തിച്ചേർന്നുവെന്ന് ഇതിനോടകം തന്നെ പലതവണ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. സാധാരണക്കാരായ ജനങ്ങളിൽനിന്ന്, അവരുടെ വിയർപ്പിന്റെ ഫലത്തിൽനിന്ന് രാജകേസരിമാർ കാലാകാലങ്ങളായി തട്ടിയെടുത്ത സ്വത്തുക്കളാണവ. അവ ഒരുകാലത്തും തിരിച്ച് ജനങ്ങളിലേക്കെത്താതിരിക്കാനും രാജവംശത്തിന്റെ കൈയ്യിരിപ്പായി നിലനിർത്താനും വേണ്ടി നടത്തുന്ന പുതിയ തൃപ്പടിദാന  കപടനാടകമാണ് ഈ ദേവപ്രശ്നത്തിലൂടെ ഇന്ന് നടത്തിക്കൊണ്ടിരിക്കുന്നത്. ‘ബി’ നിലവറ തുറന്നാൽ രാജവംശത്തിന്റെ ചൈതന്യം ക്ഷയിച്ചുപോകുമെന്നും, നാടിനുമാത്രമല്ല, ലോകത്തിനുതന്നെ ഇത് വിപത്ക്കരമായേക്കുമെന്നൊക്കെയുള്ള ബൃഹത്തായ കണ്ടുപിടുത്തങ്ങളാണ് ദേവപ്രശ്നത്തിലൂടെ നിത്യേനയെന്നോണം പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഒരു നിലവറ തുറന്നാൽ ക്ഷയിച്ചുപോകുന്ന രാജവംശത്തിന്റെ ചൈതന്യം എന്തുതരം ചൈതന്യമായിരിക്കും?

നാൾക്കുനാൾ ജനാധിപത്യ റിപ്പബ്ലിക്ക് സങ്കൽ‌പ്പങ്ങളിലേക്ക് പതുക്കെപ്പതുക്കെ നീങ്ങിക്കൊണ്ടിരിക്കുന്ന ലോകത്തിരുന്ന്, തിരിച്ച് രാജഭരണത്തിന്റെ പ്രാകൃകാലഘട്ടത്തിലേക്ക് നീങ്ങാൻ കവടി നിരത്തി ജനങ്ങളെ ആഹ്വാനം ചെയ്യുന്ന വംശത്തിന്റെ ആ ചൈതന്യത്തെ നമുക്ക് കടപുഴക്കിയെറിഞ്ഞേ തീരൂ.

നിലവറ തുറക്കുന്നതിനെതിരെ തിരുവിതാംകൂർ രാജവംശം സുപ്രീം കോടതിയിൽ നൽകിയിരിക്കുന്ന ഹരജിക്കെതിരെ കക്ഷി ചേരാൻ കൾച്ചറൽ ഫോറം എന്ന സംഘടന തീരുമാനിച്ചിരിക്കുന്നു. സാമ്രാജ്യത്ത്വ-ഫ്യൂഡൽ ആശയങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന ഒരു ജനകീയ സാംസ്കാരിക സംഘടനയാണ് കൾച്ചറൽ ഫോറം.

നിയമയുദ്ധത്തിലേർപ്പെടുന്നതിന് ചുരുങ്ങിയത് 50,000 രൂപയെങ്കിലും ചിലവു വരുമെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്. ഒരു ജനകീയ പ്രശ്നം എന്ന നിലയിൽ ഈ വിഷയം ഏറ്റെടുക്കാനും നിയമയുദ്ധത്തിൽ അണിചേരാനും കോടതിചിലവിലേക്ക് നിങ്ങളാലാവും വിധമുള്ള സഹായസഹകരണങ്ങൾ നൽകണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

സംഭാവനകൾ, കെ.വി.പത്മനാഭ, ജോയിന്റ് കൺ‌വീനർ, അക്കൌണ്ട് നമ്പർ 10300100145590, ഫെഡറൽ ബാങ്ക്, സ്റ്റാച്ച്യൂ ജംഗ്‌ഷൻ, തിരുവനന്തപുരം-1 എന്ന പേരിൽ അയക്കുവാൻ താത്പര്യം.

അഭിവാദ്യങ്ങളോടെ

വിനോദ് രാമന്തളി,
കൺ‌വീനർ,
കൾച്ചറൽ ഫോറം

Sunday, August 21, 2011

മ്യൂസിയം പീസുകൾ




പത്മനാഭന്റെ പേരിൽ കണ്ടെടുത്ത സ്വത്ത് അമ്പലത്തിന്റെയും രാജവംശത്തിന്റെയും കയ്യിൽത്തന്നെ ഭദ്രമായി വെക്കണമെന്ന്‌ വാദിക്കുന്നവരുണ്ട്. ആ സ്വത്ത് സർക്കാർ ഏറ്റെടുത്ത് സംസ്ഥാനത്തിന്റെ വികസന-ക്ഷേമപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കണമെന്ന് വാദിക്കുന്ന മറ്റൊരു കൂട്ടരും. രണ്ടാമത് പറഞ്ഞവരുടെ കൂട്ടത്തിലാണ് ഇതെഴുതുന്നയാൾ. എന്നാൽ, ഇന്ന് മറ്റൊരു വിഭാഗം രംഗം കയ്യടക്കിയ മട്ടാണ്. ഈ കണ്ടെടുത്ത സ്വത്തുക്കൾ മ്യൂസിയത്തിൽ സൂക്ഷിക്കണമെന്ന് വാദിക്കുന്ന മ്യൂസിയം വാദികൾ.

ഒറ്റനോട്ടത്തിൽ വലിയ അപകടമൊന്നും ഈ വാദത്തിൽ കാണാൻ സാധിച്ചുവെന്നുവരില്ല. ഈ വാദക്കാരുടെ ഉദ്ദേശ്യത്തിനെയും കുറ്റം പറയാനാവില്ല.  പൌരാണികവും കലമൂല്യവുമുള്ള ഈ ഉരുപ്പടികൾ മ്യൂസിയത്തിലിരുന്ന് സ്വയമേവ ഉത്പാദനക്ഷമവുമാകുമെന്ന് മനക്കോട്ട കെട്ടുന്ന സരളമാനസത്തിന് അനന്തകോടി നമസ്ക്കാരം. ഒരുകാലത്ത് പുഷ്ക്കലമായിരുന്ന കേരളീയ കരകൌശല-ആഭരണനിർമ്മാണ വൈദഗ്ധ്യം വീണ്ടും ജീവൻ വെച്ച് കണ്ണാടിക്കൂടുകളിലിരുന്ന് നമ്മെ കോൾമയിർകൊള്ളിക്കുന്നത് സങ്കൽ‌പ്പിക്കുന്നതുപോലും എത്ര സുഖകരമാണ്! ദരിദ്രനാരായണന്മാരുടെയും മുഴുപ്പട്ടിണിക്കോലങ്ങളുടെയും നാടാണ് ഇന്ത്യയെന്ന് പറഞ്ഞുപരത്തിയ സായിപ്പിനോട് നമ്മൾ വീട്ടുന്ന മധുരമായ പ്രതികാരം!

പക്ഷേ, എണ്ണമിട്ട് കണ്ണാടിക്കൂടൂകളിൽ നിരത്തിയ ഈ ഉരുപ്പടികൾക്കു താഴെ എന്താണ് ഈ മ്യൂസിയക്കാർ എഴുതിവെക്കുക? പേറിനും, പേരിടലിനും, മാറുമറക്കലിനും, കെട്ടിനും, ചാവലിനും, അടിയന്തിരത്തിനുമൊക്കെ ഒരു ജനതയിൽനിന്ന് തലമുറകളോളം ആ നാടിന്റെ പൊന്നുടയ അരചന്മാർ  ഊറ്റിയെടുത്ത സമ്പത്താണ് സന്ദർശകാ, നിങ്ങളീ കാണുന്നത് എന്ന് അവർ എഴുതിവെക്കുമോ? പടലപ്പിണക്കങ്ങൾക്ക് കണക്കുതീർക്കാൻ കൊന്നും കൊലവിളിച്ചും  മഹാരാജശിരോമണികൾ നേടിയെടുത്ത സ്വത്തിനെ എന്ത് ഓമനപ്പേരിട്ടാണ് അവർ പ്രദർശിപ്പിക്കുക എന്ന് ഈ മ്യൂസിയം വാദികൾ ഓർത്തിട്ടുണ്ടോ?

മ്യൂസിയത്തിലായാലും ഭൂഗർഭത്തിലായാലും, ഉത്രാടം തിരുനാളിന്റെ പൊന്നരഞ്ഞാണവും, മൂലം തിരുനാളിന്റെ പൊന്മോതിരവും, അശ്വതിതിരുനാളിന്റെ അരപ്പട്ടയും, കാർത്തികതിരുനാളിന്റെ പൊൻ‌കിരീടവും വിശാഖം തിരുനാളിന്റെ സ്വർണ്ണകൂജയുമായിരിക്കും അവയൊക്കെ. ആ കണ്ട സ്വർണ്ണമൊക്കെ വിയർപ്പിൽനിന്ന് വിളയിച്ചവനെ, വിളയിച്ചവരെ എവിടെയും നിങ്ങൾക്ക് കാണാനാവില്ല.

കട്ടെടുത്ത മുതൽ ഉടമസ്ഥനെ തിരിച്ചേൽ‌പ്പിക്കാതെ, അതിനെ മ്യൂസിയം പീസാക്കി മാറ്റാൻ ശ്രമപ്പെടുന്നവരുടെ ന്യായങ്ങളെയാണ് മ്യൂസിയത്തിൽ സൂക്ഷിക്കേണ്ടത്. ഉപ്പിലിട്ട്.

Thursday, August 18, 2011

ജോണ്‍സണ്‍, പ്രിയപ്പെട്ട ജോണ്‍സണ്‍



രണ്ടുവര്‍ഷത്തിനുമുന്‍പൊരിക്കല്‍ ഒരു ചെറിയ പരിചയപ്പെടല്‍.

“രവീന്ദ്രന്‍ മാഷ് പോയി. ഇനി മാസ്റ്ററു മാത്രമേ ഞങ്ങള്‍ക്കുള്ളു” എന്ന് എങ്ങിനെയോ പറഞ്ഞൊപ്പിച്ചു..

ഒരു വിഷാദച്ചിരി ചിരിച്ച് ജോണ്‍സണ്‍ മാഷ് വിനീതനായി..

”അങ്ങിനെയൊന്നും പറയുന്നതൊന്നും ശരിയല്ല....ഇനിയും എത്രയോ പേര്‍ വരാനിരിക്കുന്നു”.

ശരിയാണ്. അങ്ങിനെ ആലോചിക്കാനേ മാസ്റ്റര്‍ക്ക് കഴിയൂ..അതിനാകാതിരുന്നത് എന്റെ വിവരദോഷം..

എങ്കിലും ഇതുപോലൊരു ജോണ്‍സണെ കിട്ടാന്‍ ഇനിയും എത്രനാള്‍ ഞങ്ങള്‍ക്ക് കാത്തിരിക്കേണ്ടിവരും....

ആദിവസന്തസ്മൃതികള്‍ പാട്ടുകളിലൂടെ ഞങ്ങള്‍ക്കു തന്നവനേ

സ്മരണാഞ്ജലി..